റിയാദ്: ജനനത്താൽ അപൂർവമായി ഒട്ടിച്ചേർന്ന ഫിജി സ്വദേശികളായ ‘ജെസിബെൽ’, ‘ഡിസീസിയ’ എന്നീ സയാമീസ് ഇരട്ടകൾ വേർപെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യതകൾ തേടി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദേശത്തെ തുടർന്നാണ് കുഞ്ഞുങ്ങളെയും കുടുംബത്തെയും റിയാദിൽ എത്തിച്ചത്.
വെള്ളിയാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഇവരെ, ഉടനടി സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. ചരിത്രപ്രസിദ്ധമായ ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്’ കീഴിൽ കുട്ടികളുടെ നിലവിലെ ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷമായിരിക്കും വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കുള്ള സാധ്യതകൾ വിലയിരുത്തുക.
ലഭിച്ച ഊഷ്മള സ്വീകരണത്തിനും കുഞ്ഞുങ്ങൾക്ക് നൽകുന്ന സമാനതകളില്ലാത്ത പരിചരണത്തിനും കുട്ടികളുടെ മാതാപിതാക്കൾ സൗദി ഭരണകൂടത്തോടും ജനങ്ങളോടും അഗാധമായ നന്ദി രേഖപ്പെടുത്തി. റിയാദിലെത്തിയ നിമിഷം മുതൽ ലഭിക്കുന്ന കരുതൽ തങ്ങൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് അവർ വ്യക്തമാക്കി.
