തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ പരസ്യം പങ്കുവച്ചുകൊണ്ടാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 3 ലക്ഷം വരെ കേരളത്തില്‍ എവിടെയും നല്കുന്നു എന്ന വാഗ്ദാനം നല്കുന്ന സ്ഥാപനത്തിന്റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അജു വര്‍ഗീസിന്റെ ചിത്രവും കാണാം. എന്നാൽ ഇത് തന്റെ അനുമതിയോടെ ഉള്ള പരസ്യം അല്ലെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾ വീഴരുതെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുതെന്നും നടൻ അഭ്യർത്ഥിച്ചു.
ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്ത് തവണ മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അജു വര്‍ഗീസ് എത്തിയിരിക്കുന്നത്. ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്ന് ഇതര സംസ്ഥാനക്കാര്‍ കേരള പൊലീസിന്റെ പിടിയില്‍ ആയിരുന്നു. ഋഷികേശ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് നിതിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമായിരുന്നു അറസ്റ്റ്. ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട് വടകരയില്‍ നിന്ന് വിഷ്ണു എന്ന യുവാവിനെ കാണാതായതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏപ്രില്‍ 13 ന് വീട്ടില്‍ നിന്നും കാണാതായ വിഷ്ണുവിനെ ഇന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
