ചെന്നൈ: എക്‌സിറ്റ് പോളിൽ വിജയ്‌യുടെ ടിവികെയ്ക്ക് മുന്നേറ്റം പ്രവചിച്ചതോടെ തമിഴ്‌നാട്ടിൽ വമ്പൻ രാഷ്ട്രീയനീക്കങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ടിവികെ മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷമായ എഐഎഡിഎംകെ ടിവികെയുമായി ചർച്ച നടത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ, വിജയ്‌യുടെ പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണമനുസരിച്ചാകും ഈ ചർച്ചകൾ പുരോഗമിക്കുകയെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
അതിനിടെ, ടിവികെയുടെ എല്ലാ സ്ഥാനാർഥികളുടെയും സുപ്രധാന യോഗം വ്യാഴാഴ്ച ചെന്നൈയിൽ വിളിച്ചുചേർത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് വിജയ് വിളിച്ചുചേർത്ത യോഗം ആരംഭിച്ചത്. സ്ഥാനാർഥികൾക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണമുള്ളത്. ഓരോ മണ്ഡലങ്ങളുടെയും ബൂത്ത് തലങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. മാത്രമല്ല, തിരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചർച്ചയുണ്ടാകും. എക്‌സിറ്റ് പോളുകളിൽ മുന്നേറ്റം പ്രവചിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം എങ്ങനെ നീക്കങ്ങൾ വേണമെന്നതും യോഗത്തിൽ ചർച്ചയായേക്കും.
