ഐസ്ക്രീം വിപണി പിടിച്ചടക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ്. വില കുറഞ്ഞ ഐസ്ക്രീം രംഗത്തിറക്കിയാണ് അംബാനി കളംപിടിക്കാൻ ഒരുങ്ങുന്നത്. ഐസ്ക്രീമുകൾ വെറും 10 രൂപയ്ക്ക് നൽകിയാണ് അംബാനി വിപണിയിലേക്ക് ഇറങ്ങുക. ഇതിനായി ബോംബെ ക്രീമറി എന്ന പേരിലുള്ള കമ്പനി നേരത്തെ ലോഞ്ച് ചെയ്തിരുന്നു.രാജ്യമൊട്ടാകെ കമ്പനി വ്യാപിപ്പിക്കുന്നതിന് മുൻപായി മുംബൈ, ഗുജറാത്ത് അടക്കമുള്ള പടിഞ്ഞാറൻ മേഖലകളിൽ ആദ്യം പരീക്ഷണത്തിന് ഇറങ്ങാനാണ് റിലയൻസിന്റെ നീക്കം. റിലയൻസിന്റെ വിശാലമായ വിതരണ ശൃംഖലയെ ഉപയോഗപ്പെടുത്തി വില കുറഞ്ഞ ഐസ്ക്രീമുകൾ രംഗത്തിറക്കി വിപണി പിടിക്കാനാണ് അംബാനിയുടെ നീക്കം.
ജിയോ, കാമ്പ കോള തുടങ്ങിയവയിലൂടെ അംബാനി ഈ തന്ത്രം പരീക്ഷിച്ചതുമാണ്.റിലയൻസിന്റെ ഐസ്ക്രീം വിപണിയിലേക്കുള്ള പ്രവേശനം ഓഹരിവിപണിയിലെ ചലനമുണ്ടാക്കി. ക്വാളിറ്റി വാൾസിന്റെ ഓഹരിവില 3 ശതമാനമാണ് ഇടിഞ്ഞത്.നിലവിൽ അമുലിന്റെ ഐസ്ക്രീം സ്റ്റിക്കും കശ്മീരി കേസർ കുൽഫി സ്റ്റിക്കുമെല്ലാമാണ് കുറഞ്ഞ വിലയുള്ള ഐസ്ക്രീമുകളുടെ പട്ടികയിൽ ഉള്ളത്. സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട് എന്നിവയിൽ 20 രൂപയ്ക്കാണ് ഈ ഐസ്ക്രീമുകൾ ലഭിക്കുന്നത്.
ഇവിടേക്കാണ് അംബാനി 10 രൂപയുടെ ഐസ്ക്രീമുമായി കടന്നുവരുന്നത്.ഐസ്ക്രീം വിപണിയിൽ നിർണായകമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് റിലയൻസിന്റെ രംഗപ്രവേശനം. വർധിച്ചുവരുന്ന താപനില, നീണ്ട ഉഷ്ണതരംഗങ്ങൾ എന്നിവയെല്ലാം ഐസ്ക്രീം വിപണിക്ക് അനുകൂലമായ ഒരു അന്തരീക്ഷമാണ് ഉണ്ടാക്കുന്നത്. കമ്പനികൾ എല്ലാം നിരവധി ഫ്ലേവറുകളും മറ്റും രംഗത്തിറക്കിയാണ് മത്സരിക്കുന്നത്. ഹോം ഡെലിവറി ആപ്പുകളുടെ വരവോടെ വിപണി കൂടുതൽ മത്സരാധിഷ്ഠിതമായി മാറിയിട്ടുമുണ്ട്.



