രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് അൻസിബ

കൊച്ചി: നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് നടി അന്‍സിബ. വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് പിഷാരടി ചെയ്തതെന്ന് അന്‍സിബ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. രമേഷ് പിഷാരടിയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ രമേഷ് പിഷാരടി എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ പൂര്‍ണമായും മാനിക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.

അന്‍സിബ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ. ടിനി ടോമുമായുള്ള വിഷയത്തില്‍ അനുരഞ്ജനത്തിനായി ആത്മാര്‍ത്ഥമായി മുന്‍കൈ എടുത്ത ശ്രീ. രമേഷ് പിഷാരടിയെ ഞാന്‍ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണ്. പ്രസ്തുത വിഷയത്തില്‍, ശ്രീ. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം എന്നെ അറിയിക്കുക മാത്രമാണ് ശ്രീ. രമേഷ് പിഷാരടി ചെയ്തത്. അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുന്നു.

അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.വാര്‍ത്താസമ്മേളനത്തിലായിരുന്നു രമേഷ് പിഷാരടിയുമായി ബന്ധപ്പെട്ട അന്‍സിബയുടെ പ്രതികരണമുണ്ടായത്. മാപ്പ് എഴുതി നല്‍കണമെന്ന് രമേശ് പിഷാരടി ആവശ്യപ്പെട്ടു എന്നായിരുന്നു അന്‍സിബ പറഞ്ഞത്. ഇത് എവിടുത്തെ ന്യായമാണെന്നും വെള്ളരിക്കാപ്പട്ടണമാണോയെന്നും അന്‍സിബ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *