വ്യോമയാന മേഖല സ്തംഭനത്തിലേക്ക്: ചെലവ് താങ്ങാനാകുന്നില്ല ; എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഈ ആശങ്ക അറിയിച്ചത്. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.

ഇന്ത്യയിലെ എയർലൈൻ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എഫ്‌ഐ‌എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് കൈമാറി. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികൾ സർക്കാരിനെ അറിയിച്ചു. യുദ്ധ സാഹചര്യവും വിമാന ഇന്ധനത്തിന്റെ (ATF) വിലയിലുണ്ടായ അമിതമായ വർദ്ധനയുമാണ് വ്യോമയാന മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി വർദ്ധിച്ചതായി കമ്പനികൾ പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയത് ഇന്ധന ഇറക്കുമതി ചെലവ് വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവില വർദ്ധന ലിറ്ററിന് 15 രൂപയായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്ര റൂട്ടുകളിൽ ലിറ്ററിന് 73 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് അന്താരാഷ്ട്ര സർവീസുകൾ ലാഭകരമല്ലാതാക്കി മാറ്റിയെന്ന് എഫ്.ഐ.എ ചൂണ്ടിക്കാട്ടുന്നു. വിദേശ വിമാനക്കമ്പനികളുമായുള്ള മത്സരത്തിൽ ഇന്ത്യൻ കമ്പനികൾ വൻ തിരിച്ചടി നേരിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *