കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യാപകമായ അക്രമസംഭവങ്ങളും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പോളിങ് ബൂത്തുകൾ സംഘർഷഭരിതമായി. പലയിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഡയമണ്ട് ഹാർബറിലെ ഫൽത മണ്ഡലത്തിൽ വോട്ടിങ് മെഷീനിലെ ബിജെപിയുടെ ‘താമര’ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബിജെപി ചുമതലക്കാരനായ അമിത് മാളവ്യ ആരോപിക്കുകയുണ്ടായി. വോട്ടർമാരെ തങ്ങളുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും, നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് അവർ പയറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമക്കേട് നടന്ന ബൂത്തുകളിൽ ഉടൻ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികൾ പരിശോധിക്കുമെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാൽ റീപോളിങ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: 40% കടന്ന് പോളിങ്
