തിരുവനന്തപുരം: 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. ഇതോടെ ഷാജിക്ക് നേരത്തെ നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. എന്നാൽ, ഒമ്പതാം നമ്പർ കാർ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരുന്നത്. 13-ാം നമ്പറിനെ ചൊല്ലി അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം ചിലർക്കിടയിലുണ്ട്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കെല്ലാം നമ്പർ ആയെങ്കിലും 13-ാം നമ്പർ ആരും കാർ ആവശ്യപ്പെട്ടിരുന്നില്ല.
മുൻപ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പതിമൂന്നാം നമ്പർ കാർ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്കും ഈ നമ്പർ കാർ ഉപയോഗിച്ചിരുന്നു. 2006-ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയായിരുന്നു ഈ കാർ ഏറ്റെടുത്തത്.
