ഡൽഹി: രാജ്യത്ത് ഒളിഞ്ഞു കിടക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങള്‍ കണ്ടെത്താന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി പഴയകാല ഭൗമശാസ്ത്ര ഡാറ്റകള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പരിശോധിക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് എണ്ണ പര്യവേക്ഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സിന്റെ കീഴിലാണ് പ്രവർത്തങ്ങൾ നടക്കുക.
പഴയ സീസ്മിക് ഡാറ്റകള്‍ പുനഃപരിശോധിക്കാനും, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ 3ഡി സീസ്മിക് സര്‍വേകള്‍ നടത്താനുമാണ് ആലോചന. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന വമ്പന്‍ സമുദ്ര പര്യവേക്ഷണ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പൂര്‍ണിയ, മഹാനദി ബേസിന്‍, കൃഷ്ണ ഗോദാവരി ബേസിന്‍, കാവേരി ബേസിന്‍, ആന്‍ഡമാന്‍ ഈസ്റ്റ് ബേസിന്‍ എന്നിവിടങ്ങളിലാണ് ഈ വലിയ ഭൗമശാസ്ത്ര സര്‍വേ നടക്കുക. കടലിനടിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ എണ്ണയോ പ്രകൃതിവാതകമോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പ്രത്യേക സര്‍വേ കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിനായി നിയോഗിക്കുക.
