സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ്ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ വിജയ് തിരുവനന്തപുരത്ത് വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

ടിവികെ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ‌‌വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ തിരുവനന്തപുരത്തും കൊല്ലത്തും അദ്ദേഹത്തിന്റെ ആരാധകര്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, കിറ്റുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. വയനാട് ജില്ലയില്‍ ടിവികെയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ യുവാക്കളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പുതിയ ആപ്പ് തയ്യാറാക്കുകയാണ്.

അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിട്ടുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍‌ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു എന്നിവരെയും വിളിച്ചിട്ടുണ്ട്. കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. അമ്പതിനായിരം പേര്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.102 സീറ്റ് നേടി അധികാരത്തില്‍ എത്തിയ വി. ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *