വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും. രാജീവ് ചന്ദ്രശേഖരന്‍ തന്നെ ആയിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യതയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നും ,മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം ശ്രദ്ധിച്ചവര്‍ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമെന്നുമാണ് വിലയിരുത്തല്‍. സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണിനുമെതിരെയും വിമര്‍ശനമുയര്‍ന്നു. പരാമര്‍ശം അനവസരത്തില്‍ എന്ന് നേതാക്കള്‍ വിലയിരുത്തി. കൂടാതെ, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങള്‍ അറിയിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തി. കെ.സുരേന്ദ്രനും വി.മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം കൂടിയെന്നും യോഗം വിലയിരുത്തി. പാലക്കാടും തൃശൂരും വോട്ടുചോര്‍ച്ച പരിശോധിക്കുമെന്നും വിലയിരുത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *