പട്ന: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പാർട്ടി അച്ചടക്കം ലംഘിച്ചതിനും ബീഹാറിലെ മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി. റാഷിദ് ഫക്രി, ഓംകാർ ശക്തി, ചന്ദൻ സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ആറ് വർഷത്തേക്കാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതിനാണ് നേതാക്കളെ പുറത്താക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദിനോട് ഇവർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
അതേസമയം, പാർട്ടിക്കുള്ളിൽ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് രാം പുതിയ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജൂൺ 20-ഓടെ സംസ്ഥാന-ജില്ലാ കമ്മിറ്റികൾ നിലവിൽ വരുമെന്നും ബിഹാറിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി എല്ലാ നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
