തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.
‘കൺസ്യൂമർ സ്റ്റേറ്റായ’ കേരളത്തെ ‘സാധ്യതകളുടെ സ്റ്റേറ്റ്’ ആക്കി മാറ്റുക എന്ന വലിയ കടമ്പ അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിന് മുന്നിലുണ്ട്. ഐ.ടി – ടൂറിസം രംഗത്തെ മുന്നേറ്റം, തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങളുടെ പൂർത്തീകരണം, മദ്യ-മയക്കുമരുന്നിന്റെ പിടിയിലമരുന്ന സമൂഹത്തിന്റെ മോചനം, വിദേശത്തേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുവാൻ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കൽ തുടങ്ങി ഒട്ടേറെക്കാര്യങ്ങളിൽ പ്രതീക്ഷയോടെ കേരളം പുതിയ സർക്കാരിനെ ഉറ്റുനോക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ശ്രീ.വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രസ്താവനയിൽ പറഞ്ഞു.
ജനത്തെ മറന്നുള്ള വികസനമല്ല ജനത്തെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നാടിനെയും ജനങ്ങളെയും കണ്ടും, കേട്ടും, അറിഞ്ഞും, അനുഭവിച്ചും നേടിയ അനുഭവസമ്പത്ത് ഭരണത്തിന് ദിശാബോധം നൽകട്ടെ എന്ന് ആശംസിക്കുന്നതായി കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
