തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിസഭയിലെ എതിര്‍പ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളില്‍ നിയമസഭയില്‍ പിന്തുണ നേടിയ മുഖ്യമന്ത്രി വി ഡി സതീശന്, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആദ്യത്തെ രാഷ്ട്രീയ പരീക്ഷണം നേരിടാന്‍ ഒരുങ്ങുകയാണ്.
കോണ്‍ഗ്രസ് നേതൃയോഗത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ നിരവധി വിവാദപരമായ നയ തീരുമാനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നേതൃയോഗം ചേരുന്നത്. നിരവധി മുതിര്‍ന്ന നേതാക്കള്‍ നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന് ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കൈയാളുന്ന, തന്റെ അപ്രമാദിത്വത്തിലൂടെയും മിക്കവാറും എല്ലാ യുഡിഎഫ് ഘടകകക്ഷികളുടെയും പിന്തുണയോടെയും എതിര്‍പ്പുകളെ മറികടക്കുന്ന, അധികാരകേന്ദ്രീകൃതനായ ഒരു മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നമുക്കുള്ളത്.’ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കെ. കരുണാകരന് യുഗം നാം കണ്ടതാണ്. എന്നാല്‍, അക്കാലത്ത് ‘എ’ ഗ്രൂപ്പ് വഴിയോ അല്ലെങ്കില്‍ ശക്തനായ ഒരു കെപിസിസി പ്രസിഡന്റ് വഴിയോ അദ്ദേഹത്തിന്റെ അധികാരത്തിന്മേല് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്.’ നേതാവ് കൂട്ടിച്ചേര്‍ത്തു.
അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍, വിഡി സതീശന് സര്‍ക്കാര്‍ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടു. ഇതില്‍ നാലെണ്ണം സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്നാണ് ഉണ്ടായത് – ദേവസ്വം വകുപ്പിലെ ഗവണ്മെന്റ് പ്ലീഡറുടെ നിയമനം, PM SHRI പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കല്‍ എന്നിവ. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം വര്‍ദ്ധിച്ചുവരികയാണ്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയില്‍ അംഗമാണെങ്കിലും, പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നയപരമായ നിലപാടുകള്‍ സംരക്ഷിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കും ഇടയില്‍ ഏകോപന സമിതി രൂപീകരിക്കുക എന്നത് നേതൃയോഗത്തിലെ പ്രധാന അജണ്ടകളിലൊന്നായിരിക്കും. കോണ്‍ഗ്രസിലെ ചില പക്ഷങ്ങള്ക്കുള്ളില് മാത്രമല്ല, യുഡിഎഫിനെ പരമ്പരാഗതമായി പിന്തുണച്ചു വരുന്ന ചില വിഭാഗങ്ങള്‍ക്കിടയിലും അസ്വസ്ഥത പടര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംഘപരിവാറുമായി ബന്ധമുണ്ടെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിലും, നിര്‍ദ്ദിഷ്ട അദാനി-എംഎസ്സി ഓഹരി കൈമാറ്റ വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തതിലും ഹൈക്കമാന്‍ഡ് ഇതിനകം തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചതിലും ഹൈക്കമാന്‍ഡ് അതൃപ്തരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ തീരുമാനങ്ങളില്‍ ഏതെങ്കിലും പുനഃപരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്താല്‍, അത് മുഖ്യമന്ത്രി വി ഡി സതീശന് വലിയ തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
