തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതി ഉത്പാദകരായ ഉപഭോക്താക്കളിൽ നിന്നും അമിതമായി ഈടാക്കിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ നൽകാൻ കെഎസ്ഇബി ഉത്തരവിറക്കി. പുതിയ പരിഷ്കരണ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒരു മാസത്തെ ശരാശരി ബിൽ തുകയുടെ ഇരട്ടി (രണ്ട് മടങ്ങ്) മാത്രമായിരിക്കും ഇനി മുതൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുക. നിലവിൽ ഇതിനേക്കാൾ കൂടുതൽ തുക ഡിപ്പോസിറ്റായി അടച്ചിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും അധിക തുക പൂർണ്ണമായും തിരികെ ലഭിക്കും.
അടുത്ത രണ്ട് ബില്ലുകളിൽ ക്രമീകരിക്കും; ബാക്കി തുക അക്കൗണ്ടിലേക്ക്
ഉപഭോക്താക്കൾ നിലവിൽ അധികമായി അടച്ചിട്ടുള്ള തുക അവരുടെ വരാനിരിക്കുന്ന അടുത്ത രണ്ട് മാസത്തെ വൈദ്യുതി ബില്ലുകളിലെ തുകയുമായി കുറവ് ചെയ്ത് ക്രമീകരിക്കാനാണ് കെഎസ്ഇബി നിർദ്ദേശിച്ചിരിക്കുന്നത്.രണ്ട് ബില്ലുകളിലെ ക്രമീകരണത്തിന് ശേഷവും തുക ബാക്കിയുണ്ടെങ്കിൽ, ആ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് നൽകും.
നിലവിൽ കെഎസ്ഇബിയുടെ ഡിപ്പോസിറ്റ് ഡിമാൻഡ് നോട്ടീസ് ലഭിച്ചിട്ടും തുക ഒടുക്കാത്ത ഉപഭോക്താക്കൾ അതത് സെക്ഷൻ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ പുതിയ കണക്കനുസരിച്ച് പുതുക്കിയ യഥാർത്ഥ തുക എത്രയെന്ന് അറിയാനും അത് മാത്രം അടയ്ക്കാനും സാധിക്കും.
ഇനി മുതൽ മൊത്തം ബിൽ തുകയുടെ അടിസ്ഥാനത്തിൽ മാത്രം സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക കണക്കാക്കുന്ന രീതിയിലേക്ക് കെഎസ്ഇബിയുടെ ബില്ലിംഗ് സോഫ്റ്റ്വേറിൽ അടിയന്തരമായി മാറ്റം വരുത്താനും ബോർഡ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
