തിരുവനന്തപുരം: സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ സമഗ്ര വികസനത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് നിർണായക പങ്കുണ്ട്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘പബ്ലിക് – കോ ഓപ്പറേറ്റീവ് പാർട്ണർഷിപ്പ്’ പദ്ധതിയിലൂടെ പൊതുമേഖലയും സർക്കാരും നിക്ഷേപ താൽപര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളും കൈകോർത്ത് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്ന പുതിയ ആശയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ജി.ഡി.പിയിൽ മികച്ച സംഭാവന നൽകുന്ന സഹകരണ മേഖലയിൽ ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസാണ് നടക്കുന്നത്. നിലവിൽ പതിനാറായിരത്തിലധികം സഹകരണ സംഘങ്ങൾ സംസ്ഥാനത്തുണ്ട്. സഹകരണ മേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനായി കഴിഞ്ഞ ഒരു മാസമായി വിദഗ്ധർ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിിച്ചേർത്തു.
