ഡൽഹി: പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വികാരം. അതേസമയം, ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അട്ടിമറി വിജയം ബംഗാളിൽ പ്രവചിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അനൂകൂല സർവേ പോലും തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ കാര്യമായി കുറയുമെന്ന് പറയുന്നുണ്ട്. എന്നാൽ എല്ലാ പ്രവചനങ്ങളും പാടേ തള്ളുകയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. 235 സീറ്റുകൾ വരെ നേടി നാലാമതും മമത അധികാരത്തിലെത്തുമെന്നും, ബിജെപി 50 കടക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബംഗാളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പാളിയതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ മുന്നേറ്റമാണ് എല്ലാ ഏജൻസികളും പ്രവച്ചതെങ്കിൽ ഫലം വന്നപ്പോൾ 42 ൽ 29 സീറ്റും ടിഎംസിയാണ് നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികം പ്രവചനങ്ങളും ടിഎംസിക്ക് അനുകൂലമായിരുന്നുവെങ്കിലും ആരും 200 സീറ്റ് പറഞ്ഞിരുന്നില്ല. ഫലം വന്നപ്പോൾ ടിഎംസി 215 സീറ്റ് നേടി. ഇന്ന് രണ്ട് ഏജൻസികൾ കൂടി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നുണ്ട്. ഇതും നേതാക്കൾ കാത്തിരിക്കുകയാണ്.
