ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവിദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഒഴിഞ്ഞുപോകാൻ രണ്ടാഴ്‌ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്.
അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയ കോടതി, ഇത്തരം ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും വ്യക്തമാക്കി. സൈനിക കേന്ദ്രത്തിൻ്റെ അടുത്തും അതീവ സുരക്ഷാ മേഖലയിലുമാണ് ചേരിയെന്നും, ആഗോള തലത്തിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ ചേരി വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതാണെന്നും ആണ് കേന്ദ്രം കോടതിയിൽ വാദിച്ചത്.
അതേസമയം, സവിദ ഖേരയിലെ പുനരധിവാസ മേഖലയിലേക്ക് ചേരിയിലെ 700 ഓളം ആളുകൾ താമസം മാറിയെന്നും ഇവരിൽ 192 പേർക്ക് താമസപത്രം നൽകിയെന്നും 136 പേർ ഇതിനോടകം തങ്ങൾക്ക് കിട്ടിയ ഫ്ലാറ്റുകളിൽ താമസം തുടങ്ങിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
