കൊച്ചി: ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന്റെ പേരിൽ 99 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജ് മാനുവൽ ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോട്ടയം സെഷൻസ് കോടതി. സുഭാഷിന്റെ സഹോദരൻ ജോസ് മാനുവൽ, ഭാര്യാപിതാവ് ഡിക്സൻ പുത്തൻപുരക്കൽ ചാൾസ് എന്നിവരും കേസിലെ പ്രതികളാണ്.
കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 319/2026 കേസിലാണ് കോടതി നിർദേശം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് യുകെയിൽനിന്ന് കേരളത്തിലെത്തിയ സുഭാഷും മറ്റു പ്രതികളും മേയ് 20ന് കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യം നേടിയെന്നാണ് വിവരം.
2020 മുതൽ 2023 വരെയുള്ള കാലയളവിൽ പരാതിക്കാരിൽനിന്ന് പണമായും ക്രിപ്റ്റോ കറൻസികളായും 99,04,030 രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ഐആറിലെ ആരോപണം. വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 13 യുകെ മലയാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുകെ മെട്രോപൊളിറ്റൻ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വലിയ ലാഭം വാഗ്ദാനം ചെയ്ത് വിവിധ പേരുകളിലുള്ള ക്രിപ്റ്റോ കറൻസികളിലേക്ക് നിക്ഷേപം സ്വീകരിച്ചതായി പരാതിക്കാർ ആരോപിക്കുന്നു. ആയിരം ദിവസംകൊണ്ട് നിക്ഷേപത്തിന്റെ 300 ഇരട്ടി ക്രിപ്റ്റോ കറൻസികൾ നൽകാമെന്ന് വിശ്വസിപ്പിച്ചതായും പരാതിയിലുണ്ട്. നിക്ഷേപകരിൽനിന്നുള്ള പണം കൊച്ചിയിലെ ഒരു കൺസൾട്ടൻസി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്.
ക്രിപ്റ്റോ കറൻസിയുടെ മൂല്യം പരിശോധിക്കാനായി മൊബൈൽ ആപ്പുകളും വെബ്‌സൈറ്റുകളും സ്മാർട്ട് കോൺട്രാക്ടുകളും തയ്യാറാക്കിയതായും പരാതിക്കാർ പറയുന്നു. നിക്ഷേപത്തിന് പകരമായി ഡൽഹിയിലും തായ്‌ലൻഡിലും ഫ്ലാറ്റുകൾ, കാറുകൾ, ബിറ്റ്‌കോയിൻ, എഥീരിയം തുടങ്ങിയവ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്നാണ് ആരോപണം. ഇന്ത്യയ്ക്ക് പുറമെ യുകെ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവരും പദ്ധതിയിൽ നിക്ഷേപിച്ചതായി പരാതിക്കാർ അവകാശപ്പെടുന്നു.
നിക്ഷേപകരിൽനിന്ന് സമാഹരിച്ച പണം ക്രിക്കറ്റ് ടീമിലേക്കും സിനിമാ നിർമാണത്തിലേക്കും വിനിയോഗിച്ചെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പണമിടപാടുകളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സുഭാഷ് ജോർജ് മാനുവലിന്റെ നിലപാട്. പരാതിക്കാർ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയാണെന്നും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം, അന്വേഷണവുമായി പൂർണമായി സഹകരിക്കണം, സാക്ഷികളെയോ പരാതിക്കാരെയോ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കറുകച്ചാൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.


