മസ്‌കത്ത്: ഒമാനിലെ കർഷക ഗ്രാമങ്ങൾക്ക് ഉത്സവമേളമായി ഈത്തപ്പഴ വിളവെടുപ്പ് സീസണിന് തുടക്കം. വിവിധ ഗവർണറേറ്റുകളിൽ ജൂൺ അവസാനം മുതൽ ആരംഭിച്ച വിളവെടുപ്പ് ജൂലൈ അവസാനത്തോടെ സജീവമാകും. പ്രാദേശിക വിപണികൾക്ക് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളാണ് ഒമാനി ഈത്തപ്പഴത്തിന്റെ പ്രധാന വിപണികളെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശികമായി ‘ജിദബ്’, ‘തബ്സീൽ’ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പരമ്പരാഗത വിളവെടുപ്പ് രീതികൾ തനിമ ചോരാതെ ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് അതത് ഗ്രാമങ്ങളിൽ വൻ ആഘോഷത്തോടെയാണ് ഈ വിളവെടുപ്പ് കാലത്തെ വരവേൽക്കുന്നത്. ഈത്തപ്പഴം മഞ്ഞ നിറമാകുന്നതോടെ പനയിൽ നിന്ന് വെട്ടിയിറക്കി വലിയ പാത്രങ്ങളിൽ പുഴുങ്ങി, വെയിലത്ത് ഉണക്കിയെടുക്കുന്ന രീതിയാണ് ‘തബ്സീൽ’. ഇത്തരത്തിൽ തയാറാക്കുന്ന ഈത്തപ്പഴം ‘ഫഗൂർ’ എന്നാണ് അറിയപ്പെടുന്നത്. ചോക്കലേറ്റും മറ്റ് മധുരപലഹാരങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന ഇവ ഇന്ത്യയടക്കമുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റിയയക്കുന്നു.
ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സീസണിന് തുടക്കം; കർഷക ഗ്രാമങ്ങളിൽ ഉത്സവപ്രതീതി
