ദുബായ്: യുഎഇയിൽ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക്. കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടയിൽ ആദ്യമായാണ് പ്രവാസികൾ മുൻകൂർ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ അപേക്ഷ സമർപ്പിക്കാൻ നേരിട്ടെത്തുന്നത്. പുതിയ സേവന ദാതാക്കളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട നിയമപ്രതിസന്ധിയാണ് നിലവിലെ താൽക്കാലിക ക്രമീകരണങ്ങൾക്ക് കാരണം. മുൻ ഔട്ട്‌സോഴ്‌സിംഗ് പങ്കാളികളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് എന്നിവയുടെ കരാർ അവസാനിച്ചതും പുതിയ കരാർ ലഭിച്ച അൽഹിന്ദ് ട്രാവൽസിന് കോടതി വ്യവഹാരങ്ങൾ കാരണം കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കാൻ സാധിക്കാത്തതുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. നിലവിൽ അബുദാബി എംബസിയിലും ദുബായ് കോൺസുലേറ്റിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ നേരിട്ടെത്തുന്നവർക്ക് ടോക്കൺ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കാം. സേവന പ്രതിസന്ധിക്കൊപ്പം പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടിയതും പ്രവാസികൾക്ക് തിരിച്ചടിയായി.
യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് വൻ തിരക്ക്
