സൗദി: സൗദിയിലെ മദീന പ്രവിശ്യയിൽ ഹാഷിഷ് കടത്തിയ കേസിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിറാസ് ബിൻ അഹമ്മദ് ബിൻ സ്വാലിഹ് അസ്സബാഹ് എന്ന സൗദി പൗരന്റെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. രണ്ടാമതും ലഹരിക്കടത്ത് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തുകയും ക്രിമിനൽ കോടതിയിൽ കുറ്റം തെളിയുകയുമായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധിച്ച ശിക്ഷ സ്ഥിരീകരിച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി കടുത്ത ജാഗ്രത പുലർത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിവസ്തുക്കൾ യുവാക്കളെയും വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ തകർക്കുന്ന ഒന്നാണെന്നും ലഹരിക്കടത്തുമായി മുന്നോട്ട് പോകുന്നവർക്ക് കർശനമായ ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.



