മക്ക: വേനലവധിക്ക് ശേഷം സൗദിയിലെ മക്കയിലും മദീനയിലും പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുന്നു. ഏകദേശം 19 ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്നത്. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അധ്യയന വർഷത്തിന്റെ ആദ്യ ദിനം മുതൽ ക്ലാസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട അധികൃതരും പൂർത്തിയാക്കിക്കഴിഞ്ഞു. വിവിധ മേഖലകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മക്കമയിൽ മാത്രം 4,64,000 വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് എത്തുന്നത്. തൊട്ടടുത്ത ത്വാഇഫിൽ 2,70,000 വിദ്യാർത്ഥികളും ജിദ്ദ ഗവർണറേറ്റിലെ 2,862 പൊതു, സ്വകാര്യ, അന്താരാഷ്ട്ര വിദ്യാലയങ്ങളിലായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികളും നാളെ വിദ്യാലയങ്ങളിലെത്തും. നഗരവൽക്കരണവും ജനസംഖ്യാ വർധനവും കണക്കിലെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച 27 പുതിയ സ്കൂളുകൾ, അഞ്ച് മുൻകൂട്ടി തയ്യാറാക്കിയ സ്കൂളുകൾ, എന്നിവ ജിദ്ദയിൽ സജ്ജമാക്കിയിട്ടുണ്ട്.



