തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം രേഖപ്പെടുത്തിയത്. ഇതോടെ ചരിത്രത്തിലെ തന്നെ ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം റെക്കോർഡിലെത്തി. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത 6033 മെഗാവാട്ട് എന്ന റെക്കോർഡും കേരളത്തിൽ രേഖപ്പെടുത്തി. സംസ്ഥാനത്തു പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാവാമെന്നും അതൊഴിവാക്കാൻ ശ്രമം തുടങ്ങിയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാവുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെ.എസ്.ഇ.ബി ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 116 .11 ദശലക്ഷം യുണിറ്റ് വൈദ്യുതിയാണ് രേഖപ്പെടുത്തിയത്. വെകുന്നേരത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തിയിരുന്നു. വൈദ്യുതിയുടെ ആവശ്യം 300 യൂണിറ്റ് കഴിഞ്ഞാൽ പതിനഞ്ചു മിനുട്ട് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി യുടെ വിലയിരുത്തൽ.
വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാനായി യൂണിറ്റിന് പത്തു രൂപവരെ നിരക്കുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കെ.എസ്. ഇ.ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ചൂട് കൂടുന്നത് കാരണം മെയ് 15 വരെ ഉപഭോഗം ഉയർന്നുനിൽക്കുമെന്നാണ് കെ.എസ്.ഇ.ബി യുടെ വിലയിരുത്തൽ. മാത്രമല്ല ഡാമുകളിൽ നീരൊഴുക്ക് കുറവാണു എന്നതും വൈദ്യുതി ഉൽപ്പാദനം കുറക്കുന്നുണ്ട്..
ഈ പ്രതിസന്ധി മറികടക്കാൻ 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി. പുറത്തു നിന്നും വാങ്ങും. നിലവിൽ ലോഡ് കൂടുമ്പോൾ സബ് സ്റ്റേഷനുകളിൽ പലയിടങ്ങളിലും വൈദ്യുതി നിയന്ത്രണമുണ്ട്.
