പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ; എം. സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് സിപിഎം നേതാവ് എം. സ്വരാജ്. പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമായ വാർത്തകളാണെന്നും യന്ത്രത്തകരാർ കാരണം വരാന്തപതിപ്പിന്റെ അച്ചടി പൂർത്തിയായില്ലെന്നും ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ എം. സ്വരാജ് വിശദീകരിച്ചു. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സിൽ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്.

അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു. അതുകൊണ്ടാണ് ഞായറാഴ്ചത്തെ വരാന്തപ്പതിപ്പ് തിങ്കളാഴ്ച വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്. ഇതാണ് പത്രത്തിൽ ഇന്ന് എഡിറ്റോറിയൽ ടീം നൽകിയ സാങ്കേതിക പ്രശ്‌നം എന്ന അറിയിപ്പ്.
വി. എസ് അനുസ്മരണമുള്ള വാരാന്തപതിപ്പ് ഒഴിവാക്കിയതെന്ന് വാർത്ത അടിസ്ഥാന രഹിതമാണ്. ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണ സംബന്ധിയായ പ്രത്യേക പേജുണ്ടാവും. നാല് പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് കെ സുധാകരന്റെ വിഎസ്സിനെ കുറിച്ചുള്ള അനുസ്മരണമുള്ളത്. അവസാന പേജിലും അതുതന്നെയാണ്.

അതല്ലാതെ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. വിഎസ്സിനെ ഇതിലേക്ക് വലിച്ചിഴച്ചത് അനുചിതമാണ്. ‘കള്ളൻ വിജയൻ’ എന്നൊരു ലേഖനമോ വാർത്തയോ വാരാന്ത്യ പതിപ്പിൽ ഇല്ല. ഇതൊക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ഞായറാഴ്ച്ചകളിലും ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു. ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതിന് പിന്നിലെ കാരണമെന്നായിരുന്നു സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *