കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് നിരവധി വ്യാജ സർക്കാർ സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുവൈത്തി വനിതയിലേക്ക് അന്വേഷണം നീണ്ടത്. ഇവരെയും പിന്നീട് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവരിൽ നിന്നും കൂടുതൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ കണ്ടെത്തി. പണം വാങ്ങി വ്യാജ സ്റ്റാമ്പ് ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനിടെ വനിതയെ അന്വേഷണ സംഘം തെളിവുകളോടെ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക ഇടപാടുകളിൽ വ്യാജ സ്റ്റാമ്പുകൾ ഉപയോഗിക്കുകയും യഥാർത്ഥ സ്റ്റാമ്പുകൾ പിന്നീട് വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിക്കുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായാണ് വിവരം.



