കൽപ്പറ്റ: കതിർ ആപ്പ് വഴി പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്. കർഷകർക്ക് നൽകാനുള്ള തുകയിൽ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്തെന്നും ബാക്കി തുക ഉത്രാടദിനത്തിൽ തന്നെ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകൾ വഴി പണം കൈമാറുന്നതിലുണ്ടായ സാങ്കേതിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കതിർ ആപ്പുമായി ബന്ധപ്പെട്ട വാർത്തയുടെ ഉറവിടം വകുപ്പിനുള്ളിൽ തന്നെയാണെന്നും മന്ത്രി ആരോപിച്ചു. വകുപ്പിനെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. കതിർ ആപ്പ് വഴി മാത്രമല്ല, മുൻ വർഷങ്ങളിലെ പോലെ കൃഷി ഓഫീസിൽനിന്നും കർഷകർക്ക് പണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓണവിപണി ലക്ഷ്യമിട്ട് ഉൽപ്പന്നങ്ങൾ കൃഷിവകുപ്പിന്റെ വിപണിയിൽ വിറ്റ കർഷകർക്ക് പണം ലഭിക്കാത്തത് പ്രതിസന്ധിയായിരിക്കുകയാണ്. കഴിഞ്ഞ വർഷം വരെ കൃഷി ഓഫീസുകൾ വഴി നേരിട്ട് പണം നൽകിയിരുന്നെങ്കിലും ഇത്തവണ കതിർ ആപ്പ് വഴിയാണ് രജിസ്ട്രേഷനും പണമിടപാടും നടത്തുന്നത്. ഉൽപ്പന്നങ്ങൾ കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി. ആപ്പിന് പകരം പഴയ സംവിധാനം തന്നെ തുടരണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.
കർഷക രജിസ്ട്രേഷൻ, വിള നിരീക്ഷണം, കാർഷിക ഉപദേശങ്ങൾ എന്നിവയ്ക്കായി ഏകജാലക സംവിധാനമായി കൊണ്ടുവന്ന കതിർ ആപ്പ് വഴിയുള്ള ഓൺലൈൻ വിപണി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. കൃത്യമായ സേവനങ്ങളും വിപണന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ സംവിധാനം പരാജയപ്പെട്ടെന്നും കർഷകർ പറയുന്നു. തിരുവോണം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കർഷകർക്ക് പണം ലഭിക്കാത്ത പ്രതിസന്ധി നേരിടേണ്ടിവന്നത്.



