തിരുവനന്തപുരം: പാലക്കാട് റെയില്‍വേ വിഭജനം കേരളത്തിന്റെ റെയില്‍വെ സ്വപ്‌നങ്ങളെ തകര്‍ക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. കൂരിരുട്ടിൻ്റെ മറവില്‍ എടുത്ത തീരുമാനമാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ലെന്നും എം വിജിന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും വിജിന്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ ബിജെപിയുടെ താല്‍പര്യത്തിനൊപ്പമാണോ വി ഡി സതീശന്റെ നിലപാട് എന്നും സംശയം ഉയരുന്നുണ്ടെന്നും വിജിന്‍ അഭിപ്രായപ്പെട്ടു. എം പിമാര്‍ പാലക്കാടല്ല ഡല്‍ഹിയിലാണ് സമരം ചെയ്യേണ്ടതെന്നും റെയില്‍വേ ഡിവിഷന്‍ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ ശക്തമായി പ്രതിഷേധിക്കുമെന്നും എം വിജിന്‍ അറിയിച്ചു.
റെയില്‍വേ വിഭജനത്തില്‍ നടക്കാന്‍ പോകുന്ന എം പിമാരുടെ സമരത്തെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്ത് വന്നു. എംപിമാര്‍ നടത്തുന്നത് കാട്ടിക്കൂട്ടല്‍ സമരമാണെന്നാണ് വസീഫ് പറഞ്ഞത്. എംപിമാര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്നും റെയില്‍വേ മന്ത്രിയെ കണ്ടു പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംപിമാര്‍ സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചാല്‍ സഹകരിക്കുമെന്നും കേരളത്തിന്റെ ന്യായമായ ആവശ്യത്തിനൊപ്പം ഡിവൈഎഫ്‌ഐ നില്‍ക്കുമെന്നും വസീഫ് കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാക്കുകയാണ്. ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. വിഷയത്തിൽ കേരളത്തിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു.



