കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിൽ 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുക.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയത്. കൂട്ടത്തിൽ ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന് വിലയിരുത്തി ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിയിലേക്ക് നേതൃത്വം ചുരുക്കിയതും ചർച്ചയായിരുന്നു. കേന്ദ്ര-സംസ്ഥാന അവലോകനങ്ങൾക്ക് ശേഷം പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സിപിഐഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ഉടൻ പരിഗണിക്കും. ഇതിനിടയിലാണ് രാഷ്ട്രീയ വിശദീകരണത്തിന് സിപിഐഎം തയ്യാറെടുക്കുന്നത്.
തളിപ്പറമ്പിൽ സ്ഥാനാർത്ഥിനിർണയത്തിലെ പാളിച്ച തോൽവിക്ക് കാരണമായി എന്ന് വിലയിരുത്തുമ്പോൾ പയ്യന്നൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉപരിയായി പല ഘടകങ്ങളും തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തൽ. പയ്യന്നൂരിൽ വിഭാഗീയത ഉണ്ടായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ സംഘടനാതലത്തിൽ അച്ചടക്ക നടപടി ഉൾപ്പെടെ പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ കൂടിയാണ് സിപിഐഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നത്.



