ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബറില്‍ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2018 ഡിസംബര്‍ 17ന് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
എന്നാല്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ജനുവരിയില്‍ ഡല്‍ഹി കോടതി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് കുറ്റവിമുക്തനാക്കിയത്. 2015 ഫെബ്രുവരിയില്‍, കലാപ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുമാറിനെതിരെ രണ്ട് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 1984 നവംബര്‍ 1 ന് സോഹന്‍ സിംഗ്, മരുമകന്‍ അവ്താര്‍ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജനക്പുരിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 1984 നവംബര്‍ 2 ന് ഒരു ജനക്കൂട്ടം ഗുര്‍ചരണ്‍ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.



