ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം അറിയിച്ചത്.
ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ബി സി ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ‘ജനറൽ സാഹിബ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.
ഭാര്യ അരുണ, മകൻ മനീഷ്, മകൾ ഋതു ഖണ്ഡൂരി ഭൂഷൺ എന്നിവരടങ്ങുന്നതാണ് കുടുംബം.
