തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 1656 രൂപയാണ് കുറഞ്ഞത്. 1,21,616 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 207 രൂപയാണ് കുറഞ്ഞത്. 15,202 രൂപയാണ് വിപണിവില.
തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് 24ന് 1,20,240 രൂപയിൽ സ്വർണവില എത്തിയിരുന്നു.അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,430 ഡോളർ നിലവാരത്തിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉയർന്ന ഇറക്കുമതി നികുതി സ്വർണക്കടത്ത് വർധിപ്പിക്കുകയും ഔദ്യോഗിക ഇറക്കുമതിയും അനധികൃത വിപണിയിലെത്തുന്ന സ്വർണവും തമ്മിലുള്ള വിലവ്യത്യാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് തീരുവ കുറയ്ക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ.



