കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ ശസ്ത്രക്രിയ ആവശ്യമാണെന്നും സർക്കാർ ഏറ്റെടുത്ത ശേഷമുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖലയിൽ നിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻ തന്നെ പഠിച്ച് റിപ്പോർട്ട് നൽകിയാൽ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി.
വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർഥിപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്കും മന്ത്രി മറുപടി നൽകി. മെഡിക്കൽ കോളേജിന് ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കും. ആരോഗ്യവകുപ്പിന്റെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും പഴയ കരിവണ്ടിയിലാണ് സഞ്ചരിക്കുന്നത്. സ്റ്റാഫ് പാറ്റേൺ പുതുക്കും. റീ ഓപ്ഷൻ പരിഗണിക്കും. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം നൽകും .ഡെന്റൽ കോളേജ്, നഴ്‌സിങ് കോളേജ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രിൻസിപ്പൽമാരെ നിയമിക്കും.
ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ മരുന്ന് തടസ്സപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ വേണ്ടെന്നും നന്നായി ജോലിചെയ്യുന്ന ആരെയും പിരിച്ചുവിടില്ലെന്നും മന്ത്രി ഉറപ്പ് നൽകി. വിദ്യാർഥികൾക്ക് പുതിയ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



