ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണം ; സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും അമേരിക്കയും

റിയാദ്: ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണത്തിനൊരുങ്ങി സൗദി അറേബ്യയും അമേരിക്കയും. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ ആണവ കരാറിൽ ഒപ്പുവെച്ചു. സൗദി ഊർജ്ജ, വ്യവസായ, ഖനന വിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
30 വർഷത്തെ ദീർഘകാല സിവിൽ ആണവ സഹകരണ കരാറിലാണ് അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെച്ചത്.

കഴിഞ്ഞ വർഷം നവംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ യുഎസ് സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച ഉഭയകക്ഷി ചർച്ചകളുടെ തുടർച്ചയായാണ് ഈ സുപ്രധാന കരാർ നിലവിൽ വന്നത്. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ വിജ്ഞാനവും അത്യാധുനിക സാങ്കേതികവിദ്യകളും കൈമാറാൻ കരാർ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളും ആണവായുധ വ്യാപന വിരുദ്ധ നിബന്ധനകളും പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പദ്ധതികൾ നടപ്പിലാക്കുക.

ഊർജ്ജ സ്രോതസ്സുകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരാനും അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും, ഊർജ്ജ മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴി തുറക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധത്തെയും ഭാവി സാങ്കേതികവിദ്യകളിലെ സഹകരണത്തെയും കൂടുതൽ കരുത്തുറ്റതാക്കുന്നതാണ് ഈ കരാറെന്ന് സൗദി ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷം അനുയോജ്യമെന്ന് കണ്ടാൽ സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റ് നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് കരാർ അനുമതി നൽകും.

Leave a Reply

Your email address will not be published. Required fields are marked *