കൊച്ചി: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പി വി അൻവറും തമ്മിലുള്ള വാദപ്രതിവാദങ്ങളിൽ അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്. പി വി അൻവർ ഉയർത്തിയ കാര്യങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതാണെന്നാണ് കാരാട്ട് റസാഖിൻ്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു കാരാട്ട് റസാഖ് അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയത്.
അൻവറിനെ പിന്തുണയ്ക്കുന്നതിനൊപ്പം ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുറിനെതിരെ ഫേസ്ബുക്ക് കുറിപ്പിൽ കാരാട്ട് റസാഖ് വിമർശനം ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കാൻ സാധിക്കാത്തതെന്ന യു ഡി എഫിൻ്റെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയി. സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം അദ്ദേഹം പറയുന്നത് പോലെ സംഭവിക്കേണ്ടതായിരുന്നുവല്ലോ എന്നാണ് കെ പ്രവീൺ കുമാറിൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടി കാരാട്ട് റസാഖ് പ്രതികരിച്ചിരിക്കുന്നത്.
അധികാരത്തിൻ്റെ സുഖ സൗകര്യങ്ങൾ വലിച്ചെറിഞ്ഞ് കൊണ്ട് നിലവിൽ പ്രവർത്തിച്ച മുന്നെണിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു വേണ്ടി ഉപാധികളില്ലാതെയുഡിഎഫ് മുന്നണിയുമായി സഹകരിക്കാൻ തയ്യാറായ പി വി അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. കൂടാതെ അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കും എന്നും ഫേസ്ബുക്കിൽ കാരാട്ട് റസാഖ് കുറിച്ചിട്ടുണ്ട്.



