അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് കുട്ടികളും രക്ഷിതാക്കളും. പ്രതിമാസ ബജറ്റിൽ പ്രധാനപ്പെട്ട ഒന്നായി മാറുകയാണ് കുട്ടികളുടെ സ്കൂൾ ഉച്ചഭക്ഷണ ചെലവുകൾ. എന്നാൽ ഇത്തവണ രക്ഷിതാക്കളുടെ സാമ്പത്തിക ബജറ്റിന് അനുയോജ്യമായ രീതിയിൽ ആകർഷകവും സൗകര്യപ്രദവുമായ വിവിധ ഫുഡ് പാക്കേജുകൾ വാഗ്ദാനം ചെയ്യുകയാണ് രാജ്യത്തെ പ്രമുഖ സ്കൂളുകൾ. കുട്ടികളുടെ പ്രായവും തിരഞ്ഞെടുക്കുന്ന ഭക്ഷണ രീതിയും അനുസരിച്ച് ഒരു ലഘുഭക്ഷണത്തിന് അഞ്ച് ദിർഹം മുതൽ സമ്പൂർണ്ണ ഉച്ചഭക്ഷണത്തിന് 39 ദിർഹം വരെയാണ് വിവിധ സ്കൂളുകൾ ഈടാക്കുന്നത്.
സ്കൂൾ തുറക്കും മുമ്പ് തന്നെ മുഴുവൻ ടേമിലേക്കുമായി ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനും അതല്ലെങ്കിൽ ദിവസേനയോ മാസത്തിലോ ആവശ്യാനുസരണം ഭക്ഷണം വാങ്ങാനും സൗകര്യമുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി പോഷകസമൃദ്ധമായ ചോറ്, വിഭവങ്ങൾ, സലാഡ്, പഴങ്ങൾ എന്നിവ അടങ്ങിയ കോമ്പോകൾ 20 ദിർഹം നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ മുൻഗണന അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന സാൻഡ്‌വിച്ചുകൾ, സലാഡുകൾ, ചൂടുള്ള ഉച്ചഭക്ഷണം എന്നിവ അഞ്ച് മുതൽ 20 ദിർഹം വരെയുള്ള നിരക്കുകളിൽ ലഭിക്കും.കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സ്കൂളുകൾ മുൻഗണന നൽകുന്നത്. പൂർണ്ണമായും നിലക്കടല, എള്ള് എന്നിവ ഒഴിവാക്കിയുള്ള വിഭവങ്ങളാണ് ക്യാന്റീനുകളിൽ ഒരുക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആറു ആഴ്ചത്തെ റോട്ടേഷൻ മെനുവിൽ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അലർജിയുള്ള കുട്ടികൾക്കായി പ്രത്യേക മുൻകരുതലുകൾ എടുക്കാനും ആപ്പുകൾ വഴി ഇവ മുൻകൂട്ടി അറിയാനും രക്ഷിതാക്കൾക്ക് സാധിക്കും.
പണം കൈവശം കരുതുന്നതിന് പകരം ഡിജിറ്റൽ വാലറ്റുകളും മൊബൈൽ ആപ്പുകൾ (Zenda, Spare App) വഴിയാണ് ഭൂരിഭാഗം സ്കൂളുകളിലും പണമിടപാടുകൾ നടക്കുന്നത്. ആപ്പുകൾ വഴി മാതാപിതാക്കൾക്ക് പണം നിക്ഷേപിക്കാനും കുട്ടി ഏത് തരം ഭക്ഷണമാണ് കഴിക്കുന്നതെന്ന് നിരീക്ഷിക്കാനും സാധിക്കും. മുൻകൂട്ടി നിശ്ചയിച്ച പാക്കേജുകളിൽ കുടുങ്ങാതെ കുട്ടികളുടെ വിശപ്പിനും താൽപ്പര്യത്തിനും അനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത് രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.



