ഒരൊറ്റ രക്തപരിശോധനയിലൂടെ പത്തുതരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധന അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് അപ്പോളോ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. കാൻസർ രോഗത്തെ കണ്ടെത്താനുള്ള ലളിതമായ മാർഗമാവും ഇതെന്നാണ് വിദഗ്ധർ കരുതുന്നത്. ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ (MCD) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന അമേരിക്ക ആസ്ഥാനമായുള്ള ഗാർഡന്റ് ഹെൽത്ത് ആണ് വികസിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഡന്റ് ഹെൽത്തും സൈഡസും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണ് ഇന്ത്യയിലും ഇത് ലഭ്യമാക്കാനൊരുങ്ങുന്നത്. കാൻസർ സ്ക്രീനിങ്ങിൽ പ്രധാന വഴിത്തിരിവാകും ഈ പരിശോധനയെന്നാണ് ആറ് ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നു പറയുന്നത്. ഈ പരിശോധനകൾ നിലവിലുള്ള സ്ക്രീനിംഗ് രീതികളെ പൂർണമാക്കാൻ ഉതകുന്നവയായിരിക്കുമെന്നും മറിച്ച് അവയ്ക്ക് പകരമാകില്ലെന്നും ഗവേഷകർ പറയുന്നുണ്ട്.
പത്തുതരം കാൻസർ കണ്ടെത്താൻ ഒരൊറ്റ രക്തപരിശോധനയുമായി ഇന്ത്യ; പരമ്പരാഗത ടെസ്റ്റുകൾക്ക് പകരമാവില്ല
