ഡൽഹി : ബ്രസീൽ, ഉറുഗ്വേ, പാനമ എന്നീ കരുത്തരായ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടംപിടിച്ചപ്പോൾ, പ്രമുഖ താരങ്ങളായ സന്ദേശ് ജിംഗാൻ, ലാലിയൻസുവാല ചാംഗ്തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടംനേടിയ മലയാളി താരങ്ങള്‍.
അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ചാണ് ഖാലിദ് ജമീൽ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം 26 അംഗ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾക്ക് മുന്നോടിയായി ഈ മാസം 14-ന് ബെംഗളൂരുവിൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. തുടർന്ന് ഈ മാസം 16-ന് ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പാനമയെ നേരിടും. അതിനുശേഷം ഒക്ടോബർ 3-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ആവേശപോരാട്ടത്തിൽ ലത്തീൻ അമേരിക്കൻ വമ്പന്മാരായ ബ്രസീലിനെയും ഒക്ടോബർ 6-ന് ഉറുഗ്വേയെയുമാണ് ഇന്ത്യ നേരിടുക. ഫുട്ബോൾ ലോകത്തെ വമ്പൻ ശക്തികൾ ഇന്ത്യയിൽ കളിക്കാനെത്തുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.



