ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ സ്വമേധയാ നിർത്തുകയായിരുന്നുവെന്നും പാകിസ്താനെതിരെ ദീർഘകാല യുദ്ധത്തിന് ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എഎൻഐ സംഘടിപ്പിച്ച ദേശീയ സുരക്ഷ ഉച്ചകോടി 2.0 യിൽ സംസാരിക്കവെ പാകിസ്താനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവായി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വേരുകൾ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഓപ്പറേഷൻ സിന്ദൂറിനിടെ, ഞങ്ങളെ ആക്രമിച്ചവരെ ഞങ്ങൾ കൃത്യമായി ലക്ഷ്യമിട്ടു. ഈ ഓപ്പറേഷൻ നിർത്തിയത് ഞങ്ങളുടെ കഴിവുകൾ കുറഞ്ഞതുകൊണ്ടല്ലെന്ന് ഞാൻ ഇവിടെ വീണ്ടും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിർത്തിയത് സ്വമേധയാ ആണ്, ഞങ്ങളുടെ സ്വന്തം നിബന്ധനകളിൽ, ആവശ്യമെങ്കിൽ, ദീർഘകാലയുദ്ധത്തിന് ഞങ്ങൾ പൂർണ്ണമായി തയ്യാറെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
