തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം നടത്തണമെന്നും ഒരു സാധ്യതയും ഒഴിവാക്കരുതെന്നും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ നിന്നും മില്‍മ ഓഫീസുകളില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തതായി എസ്പി എംജെ സോജന്‍ അറിയിച്ചു. അരവണ നിര്‍മ്മാണത്തില്‍ നെയ്യ് വാങ്ങിയതില്‍ രണ്ടരക്കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രാഥമികമായി വിജിലന്‍സ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുളളവരെ പ്രതിയാക്കിയാണ് അന്വേഷണം.
സംഭവത്തില്‍ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍, നിയമനങ്ങള്‍, കരാറുകള്‍ എന്നിവയെക്കുറിച്ചാണ് പ്രധാനമായും സമിതി അന്വേഷിച്ചത്. മന്ത്രി ആര്‍ ബിന്ദു കൃഷ്ണയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിയത്.
നെയ്യ് വിതരണത്തിനുള്ള കരാര്‍ ഘട്ടം മുതല്‍ ക്രമക്കേട് ആരംഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പത്തനംതിട്ട യൂണിറ്റില്‍ നിന്ന് പമ്പയിലേയ്ക്ക് നെയ്യ് എത്തിക്കുന്ന കരാറില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെന്‍ഡര്‍ ക്രമീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ലോഡില്‍ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്‌നാട് നെയ്യ് ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.



