കൊച്ചി: കൂട്ടുകാരന്റെ പിറന്നാൾ ആശംസയ്ക്കുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ മറുപടി വൈറലായതിന് പിന്നാലെ പ്രതികരണവുമായി അനസ് പാണാവള്ളി. ബിനീഷിന്റെ പക്കൽ നിന്ന് അനസ് പണം കടം വാങ്ങിയിരുന്നു. എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ മാത്രമാണ് എന്ന് വ്യക്തമാക്കിയാണ് അനസ് പാണാവള്ളിയുടെ പ്രതികരണം. ബിനീഷിന്റെ പക്കൽ നിന്ന് 30000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇതിൽ 25000 രൂപ തിരികെ നൽകിയിരുന്നു. 5000 രൂപ തിരികെ നൽകാൻ താൻ അൽപം സാവകാശം ചോദിച്ചിരുന്നു. ഈ സമയത്ത് ഏക ഉപജീവന മാർഗമായ ഓട്ടോ വീട്ടിൽ കൊണ്ടുവന്നിടാൻ ആയിരുന്നു ബിനീഷ് ആവശ്യപ്പെട്ടത്. എന്നാൽ താൻ ലക്ഷക്കണക്കിന് രൂപ നൽകാനുണ്ടെന്ന ധ്വനി സമൂഹത്തിലുണ്ടാവാൻ ബിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് കാരണമായി. മക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായി. ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകൾ തീർത്തതായും അനസ് പാണാവള്ളി വിശദമാക്കി. പണം തിരികെ അയച്ചതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് അനസ് പാണാവള്ളിയുടെ പ്രതികരണം. തനിക്കും കുടുംബത്തിനുമുണ്ടായ അപമാനം ഉണ്ടാക്കിയത് ബിനീഷിന്റെ മാന്യതയായി കാണുന്നു. ആറ് ലക്ഷം രൂപയാണ് തനിക്ക് ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിവിധ ആളുകളിൽ നിന്ന് കടം വാങ്ങിയിട്ടുള്ളത്. അത് തിരികെ നൽകുക തന്നെ ചെയ്യും. അയ്യായിരം രൂപയ്ക്ക് ഇത്ര നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നോയെന്നും അനസ് പാണാവള്ള സാമൂഹ്യ മാധ്യമങ്ങളിൽ ചോദിക്കുന്നത്. മനുഷ്യനെ ഇത്തരത്തിൽ താറടിച്ച് കാണിക്കരുതെന്നും ബിനീഷിന്റെ പ്രതികരണത്തിൽ അതീവ ദുഖിതനാണെന്നും അനസ് കൂട്ടിച്ചേർത്തു. 9 വർഷമായി ജീവകാരുണ്യ പ്രവർത്തന മേഖലയിലുള്ള വ്യക്തിയാണ് അനസ് പാണാവള്ളി. രണ്ട് പെൺമക്കളും ഭാര്യയുമുള്ള കുടുംബത്തിന്റെ നാഥനാണ് താൻ. ഏക ഉപജീവന മാർഗം ഓട്ടോയാണ്. ബിനീഷിന്റെ തന്റെ സഹോദരനായാണ് കണക്കാക്കിയിരുന്നതെന്നും അനസ് പ്രതികരിക്കുന്നത്.
‘അയ്യായിരം രൂപയല്ലേ ബിനീഷേ’ പണം തിരികെ നൽകി, ഇനി ആ സൗഹൃദം ആവശ്യമില്ലെന്ന് അനസ് പാണാവള്ളി
