വലപ്പോഴും മഴ പെയ്യുന്നത് നല്ലതല്ല

തിരുവനന്തപുരം :ചുട്ടുപൊള്ളുന്ന വേനലിനെക്കാൾ അപകടകരമായ ചൂടാണ് വല്ലപ്പോഴും മഴ പെയ്യുന്നതിന്റെ ഇടവേളകളിൽ ഇന്ത്യക്കാർ നേരിടുന്നതെന്ന് പഠനം. ക്ലൈമറ്റ് ഡൈനാമിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കൂടിയ ചൂടും ഉയർന്ന ഈർപ്പവും ചേർന്ന് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു. 80 വർഷത്തെ കാലാവസ്ഥാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഡോ. അക്ഷയ് ദേവറസിന്റെ നേതൃത്വത്തിൽ നടന്ന പഠനം. ചൂടും ഈർപ്പവും ചേരുമ്പോൾ മനുഷ്യശരീരം അനുഭവിക്കുന്ന താപസമ്മർദം വടക്കേ ഇന്ത്യയിൽ ചില ഘട്ടങ്ങളിൽ സാധാരണയേക്കാൾ 125 ശതമാനം വരെ ഉയർന്ന ഉഷ്ണതരംഗമുണ്ടാക്കുന്നു. സജീവമായ മൺസൂൺ ഘട്ടങ്ങളിൽ അവിടെ അപകടസാധ്യത ഏറെയാണെങ്കിൽ മഴയുടെ ഇടവേളകളിൽ അപകടം തെക്കോട്ട് മാറുന്നു. ഇത് തമിഴ്നാടിനെയാണ് കൂടുതൽ ബാധിക്കുന്നത്. ഇടവേളകളിൽ മഴ കുറയുകയും മേഘാവൃതം മാറുകയും സൗരവികിരണം ഭൗമോപരിതലത്തെ ചൂടാക്കുകയും ചെയ്യുന്നു.

അന്തരീക്ഷ ഈർപ്പം കൂടുതലുള്ളപ്പോൾ ശരീരത്തിന് സ്വയം തണുപ്പിക്കാനുള്ള കഴിവ് (വിയർക്കൽ) ഇല്ലാതാകുന്നതാണ് ഇത് അപകടം സൃഷ്ടിക്കാൻ കാരണം. വിയർക്കുകയും അത് ബാഷ്പീകരിക്കാൻ ശരീരത്തിലെ ചൂട് വലിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് ശരീരതാപനില ക്രമീകരിക്കപ്പെടുന്നത്. ഇത് നടക്കാതിരുന്നാൽ ശരീരത്തിനുള്ളിൽ ചൂട് അമിതമാകുമെന്ന് വിദഗ്ധർ പറയുന്നു. നഗരപ്രദേശങ്ങളിൽ കെട്ടിടങ്ങളേറെയായതിനാൽ അവയ്ക്കിടയിൽ തങ്ങിനിൽക്കുന്ന ഈർപ്പം ചൂടിനോടുചേർന്ന് സ്ഥിതി വഷളാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *