തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്‌യുവുമായുള്ള തര്‍ക്കത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം കൃഷ്ണലാല്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്കകത്ത് പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. എന്നാൽ പരാതികള്‍ ആദ്യം മാധ്യമങ്ങളിലെത്തുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും കൃഷ്ണലാല്‍ ചോദിച്ചു.
പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചുകൊണ്ടാണ് കൃഷ്ണലാലിന്റെ കുറിപ്പ് തുടങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തികള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ആര്‍ക്കും ഇല്ലാത്ത പ്രശ്നമാണ് ഇപ്പോള്‍ ചിലര്‍ക്കുള്ളത്. അന്നൊന്നും കെഎസ്‌യുക്കാരന്റെയും യൂത്ത് കോണ്‍ഗ്രസുകാരന്റെയും അവസരം നഷ്ടപ്പെട്ടിട്ടില്ലേ? ഇന്ന് കെഎസ്യുക്കാരുടെയും യൂത്ത് കോണ്‍ഗ്രസുകാരുടെയും അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് വാചാലരാകുന്നവര്‍ അന്ന് എന്തുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും കൃഷ്ണലാല്‍ ചോദിച്ചു.
മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ചവരെയാണ് പ്ലീഡര്‍മാരാക്കിയതെന്നും കൃഷ്ണലാല്‍ പറഞ്ഞു. ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഫേസ്ബുക്ക് താളുകളില്‍ നാലെഴുത്ത് എഴുതിയാല്‍ താഴെ വീഴുന്നതല്ല കേരള മുഖ്യമന്ത്രിയും സര്‍ക്കാരും എന്നോര്‍ത്താല്‍ നല്ലതെന്നും കൃഷ്ണലാല്‍ കുറിച്ചു.
