മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകൾ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ. കെ ശൈലജ നേടിയ 60963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്.
131166 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയത്. എൽഡിഎഫ് സ്ഥാനാർഥി 46092 വോട്ടുകളിലേക്ക് ഒതുങ്ങി. എൻഡിഎ സ്ഥാനാർഥി അശ്വതി ഗുപ്തകുമാർ 9043 വോട്ടുകൾ മാത്രമാണ് നേടിയത്. 67.35 ശതമാനം വോട്ടുകളും കുഞ്ഞാലിക്കുട്ടി നേടി. ഇതും ഒരു സർവകാല റെക്കോഡായി ചരിത്രത്തിൽ തിളങ്ങി നിൽക്കും.
മലപ്പുറം ജില്ലയിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ, തന്റെ മുൻപത്തെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ വിജയം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് യുഡിഎഫിന്റെ വൻ മുന്നേറ്റത്തിന് കരുത്തുപകരുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഈ തിളക്കമാർന്ന വിജയം. ജില്ലയിലാകെയുള്ള 16 സീറ്റുകളിലും യുഡിഎഫ് സ്ഥാനാർഥികളാണ് വിജയക്കൊടി പാറിച്ചത്.
