ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. മണ്ണിടിച്ചിലും പാറ വീഴ്ചയും മൂലം സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പിത്തോറഗഢ്, നൈനിറ്റാള്‍, ചമോലി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ റോഡുകള്‍ അടച്ചത്. ഈ ജില്ലകളില്‍ യഥാക്രമം 14, 12, 10 റോഡുകളാണ് ഇവിടെ അടച്ചത്. പൗറിയില്‍ ഏഴ് റോഡുകളും ബാഗേശ്വര്‍, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി ജില്ലകളില്‍ ആറ് വീതം റോഡുകളും അടച്ചു. ഡെറാഡൂണില്‍ നാല് റോഡുകളും ഹരിദ്വാറില്‍ ഒരു റോഡും അടച്ചിട്ടുണ്ട്. അതേസമയം അല്‍മോറ, ചംപാവത്, ഉധം സിങ് നഗര്‍ ജില്ലകളില്‍ റോഡ് അടച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമായും മലയോര ജില്ലകളിലാണ് ഗതാഗത തടസ്സം രൂക്ഷമായത്.
ഓഗസ്റ്റ് 23ന് ഭംഗേലിഗഡിന് സമീപം സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ യമുനോത്രി തീർത്ഥാടന യാത്ര ജാങ്കി ചട്ടി-യമുനോത്രി പാതവഴി തിരിച്ച് വിട്ടിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേനയായ എസ്ഡിആര്‍എഫിനെ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഇവിടെ വിന്യസിച്ചിട്ടുണ്ട്. തകര്‍ന്ന റോഡ് ഭാഗം പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് ദിവസം വരെ വേണ്ടിവരുമെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ ശാര്‍ദുല്‍ ഗുസൈന്‍ പറഞ്ഞു.
അതേസമയം, യമുനോത്രി ഫീഡര്‍ തകരാറിലായതിനെ തുടര്‍ന്ന് മോറി തഹസിലിലെ മൂന്ന് ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ഉത്തരാഖണ്ഡില്‍ മണ്‍സൂണ്‍ പ്രവര്‍ത്തനം ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 29 വരെ മലയോര ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ഈ പ്രദേശങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ട മേഖലയായി തുടരും.



