തൃണമൂലിനെതിരേ മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരേ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ ബങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണമെന്നും മേയ് നാലിനുശേഷം ആരെയും വെറുതേവിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃണമൂൽ നേതാക്കൾ ഇപ്പോൾ നടത്തുന്ന ഭീഷണികളും കരച്ചിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഭയത്തിന്റെ സൂചനയാണ്. ബിഷ്ണുപുരിലെ മാഫിയാ സംഘങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി നിയമങ്ങൾ ലംഘിക്കുന്ന തൃണമൂൽ, മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിക്കുകയുണ്ടായി.

വനിതാ സംവരണം തടയാൻ കോൺഗ്രസുമായി ചേർന്ന് തൃണമൂൽ ഗൂഢാലോചന നടത്തിയെന്നും ഇതിന് വോട്ടർമാർ കനത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നാൽ സൗജന്യ റേഷൻ, വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായം, ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും മോദി വാഗ്ദാനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *