തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്‍ താൻ എങ്ങനെ ഒരു വിസിയാകുമെന്നും മോഹനൻ കുന്നുമ്മൽ ചോദിച്ചു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായത്.
അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്ന പരാമർശത്തിൽ തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. താൻ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന കാര്യമാണെന്ന് പറഞ്ഞ മോഹനൻ കുന്നുമ്മൽ, തനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്നും കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്നത് തന്നെ ആര്‍എസ്എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് മോഹനൻ കുന്നുമ്മലിന്‍റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വി സി ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് താൻ ചെയ്യുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.



