കൊച്ചി: തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ച ഈ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൻഡിഎയെ വിശ്വസിച്ച 21444 പേർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അഖിൽ മാരാർ കുറിച്ചു. അതിഗംഭീരമായ വിജയം നേടി അധികാരത്തിൽ എത്തിയ യുഡിഎഫിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. യുഡിഎഫ് സുനാമി ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ മൂന്ന് താമര വിരിയിച്ച രാജീവേട്ടനും ഗോപേട്ടനും മുരളിയേട്ടനും അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ കുറിച്ചു.
ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു നിയോജക മണ്ഡലത്തിൽ തനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എൻഡിഎയിലെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദിയെന്നും അഖിൽ മാരാർ പറഞ്ഞു. 50,211 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 83,375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21,444 വോട്ടുകളും നേടി.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന മണ്ഡലമാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. കൊച്ചി നഗരത്തിന്‍റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.
