കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും ആര്‍ക്കും പരിശോധിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കള്ളപരാതികളെയും വ്യാജ വാര്‍ത്തകളെയും നിയമപരമായി നേരിടുമെന്നും റിയാസ് വ്യക്തമാക്കി.
നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാള്‍ നല്കിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്. അന്ന് മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നില്ല. ഹര്ജിക്കാരന് തുടര്‍ന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ ആര് കോടതിയെ സമീപിച്ചാലും എതിര്‍കക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. അത്തരമൊരു നോട്ടീസ് തിരുവനന്തപുരം സെഷന്‍സ് കോടതി തങ്ങള്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. അത്തരമൊരു നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോള്‍ അഭിഭാഷകന് ഹാജരാകുന്നതാണ് സാധാരണയായി സ്വീകരിക്കുന്ന നിയമ നടപടിക്രമം മാത്രമാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോടതിയുടെ തികച്ചും സ്വാഭാവികമായ നടപടിക്രമത്തെ വസ്തുതകളെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നിലെ താല്പര്യം തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് നാമനിര്‍ദ്ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഹര്‍ജിയില്‍ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് റിയാസിനും ടി വീണയ്ക്കും കോടതി നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 15ന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. റിയാസിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ബേപ്പൂരില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേ, ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് റിയാസ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വീണയുടെ വരുമാനത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 1.72 കോടിയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.



