മസ്‌ക്കറ്റ്: ഒമാൻ-യുഎഇ റെയിൽ പദ്ധതി ‘ഹഫീത് ട്രെയിൻ’ നിർമാണം 40 ശതമാനം പൂർത്തിയായെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
238 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതി. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയും വ്യാപാര ഗതാഗതം കൂടുതൽ സുതാര്യമാക്കുകയും ലോജിസ്റ്റിക് ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ബുറൈമി, അൽഐൻ, വാദി അൽ ജിസി , സോഹാർ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
നഗര പ്രദേശങ്ങളും വ്യാവസായിക മേഖലകളും മലനിരകളും ആഴത്തിലുള്ള താഴ്വരകളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയിലൂടെ പാത കടന്നുപോവുന്നതിനാൽ വലിയ രീതിയിലുള്ള എഞ്ചിനീയറിംഗ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു. പാലങ്ങൾ, തുരങ്കങ്ങൾ,വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർമ്മിതികൾ നടന്നു കൊണ്ടിരിക്കുകയാണ്. പദ്ധതി മുന്നേറുകയാണെന്നും അധികൃതർ അറിയിച്ചു.
ചരക്കു ഗതാഗത്തിന്റെയും യാത്രക്കാരുടെയും സേവനങ്ങൾ പദ്ധതി പ്രകാരം തന്നെ ആരംഭിക്കാനാവുമെന്ന ആത്മവിശ്വാസവും അധികൃതർ പ്രകടിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ ഇതുവരെ 10 മില്യൺ തൊഴിൽ മണിക്കൂറുകൾ വലിയ അപകടങ്ങൾ ഇല്ലാതെ പൂർത്തിയായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിംഗ് , നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതി ആയതുകൊണ്ട് തന്നെ ട്രെയിനുകളുടെ ഇടവേള കുറയ്ക്കാനും പ്രവർത്തനശേഷി കൂട്ടാനും ഇത് സഹായിക്കും. ഭാവിയിൽ വിനോദ സഞ്ചാരത്തിനും യാത്രക്കാരുടെ ഗതാഗതത്തിനും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോവുന്ന പദ്ധതിയായി ഇത് മാറുമെന്നുമാണ് വിലയിരുത്തൽ.
